തിരുവനന്തപുരം | Litterateur Online News Desk
തിരുവനന്തപുരം | Litterateur Online News Desk : കേരളത്തിലെ യുവജന തൊഴിലില്ലായ്മയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പുതിയ കരുത്ത് പകർന്നുകൊണ്ട്, കെ.എം. അന്ത്രു ഫൗണ്ടേഷന്റെ “മിഷൻ – തൊഴിൽരഹിതർ ഇല്ലാത്ത കേരളം” പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മണക്കാട്–കല്ലാട്ടുമുക്കിലെ Computron Training Solutions കേന്ദ്രത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ശ്രദ്ധേയ വിജയമായി. ജൂലൈ 21 മുതൽ 25 വരെ നടന്ന പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ 88 ശതമാനം പേർക്കും വിവിധ ദേശീയ-ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ തൊഴിൽ ഓഫർ ലഭിച്ചതായി സംഘാടകർ അറിയിച്ചു.
ഈ വിജയത്തിന്റെ പ്രത്യേകത, ഇത് ഒരു സാധാരണ തൊഴിൽമേളയല്ല എന്നതാണ്. തൊഴിലില്ലായ്മയെ വെറും തൊഴിൽ ലഭ്യതയുടെ പ്രശ്നമായി കാണാതെ, വിദ്യാഭ്യാസം, വ്യവസായം, റിക്രൂട്ട്മെന്റ്, സാമൂഹിക ഉത്തരവാദിത്തം എന്നീ നാല് മേഖലകളുടെ ഏകോപനത്തിലൂടെ പരിഹരിക്കാനുള്ള ഒരു സാമൂഹിക പരീക്ഷണമായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തതെന്ന് കെ.എം. അന്ത്രു ഫൗണ്ടേഷൻ ചെയർമാൻ ഷാജിൽ അന്ത്രു പറഞ്ഞു.
റൂട്ട് കോസ് അനാലിസിസിൽ നിന്ന് ഫോർ പില്ലർ മോഡലിലേക്ക്
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവമുള്ള മുൻ സർക്കാർ പോളിടെക്നിക് പ്രിൻസിപ്പലായ ഷാജിൽ അന്ത്രുവിന്റെ അഭിപ്രായത്തിൽ, തൊഴിലില്ലായ്മയെക്കുറിച്ചുള്ള പൊതുവായ ധാരണകൾ പുനഃപരിശോധിക്കേണ്ട സമയമാണിത്.
“ഒരു അപകടം നടന്നാൽ ഡ്രൈവറെ മാത്രം കുറ്റപ്പെടുത്തുന്നില്ല. വാഹനം, റോഡ്, പരിപാലനം, സുരക്ഷാ സംവിധാനങ്ങൾ, പരിശീലനം, നയപരമായ പോരായ്മകൾ തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിക്കുന്ന റൂട്ട് കോസ് അനാലിസിസ് (Root Cause Analysis) നടത്തുന്നു. അതുപോലെ, ഒരു യുവാവിന് തൊഴിൽ ലഭിക്കാതിരുന്നാൽ അതിന്റെ കാരണം വിദ്യാർത്ഥിയുടെ കഴിവ് മാത്രമല്ല. വ്യവസായത്തിന്റെ ആവശ്യകത, വിദ്യാഭ്യാസ സമ്പ്രദായം, നൈപുണ്യ വിടവ്, റിക്രൂട്ട്മെന്റ് സംവിധാനം എന്നിവയെല്ലാം ഒരുമിച്ച് വിലയിരുത്തണം,” അദ്ദേഹം പറഞ്ഞു.
ഈ ചിന്തയിൽ നിന്നാണ് ഫോർ പില്ലർ എംപ്ലോയബിലിറ്റി മോഡൽ രൂപം കൊണ്ടത്.
നാല് പങ്കാളികൾ, ഒരു സാമൂഹിക ദൗത്യം
ഈ മാതൃകയിൽ നാല് പ്രധാന പങ്കാളികളാണ് പ്രവർത്തിക്കുന്നത്.
- കെ.എം. അന്ത്രു ഫൗണ്ടേഷൻ – സാമൂഹിക ദൗത്യത്തിന്റെയും നയപരമായ ഏകോപനത്തിന്റെയും നേതൃത്വം.
- Computron Training Solutions – നൈപുണ്യ വികസനം, സ്കിൽ ഗ്യാപ് അനാലിസിസ്, വ്യവസായാധിഷ്ഠിത പരിശീലനം.
- Career Life Solutions – കരിയർ മാനേജ്മെന്റും റിക്രൂട്ട്മെന്റും.
- ദേശീയ-അന്തർദേശീയ വ്യവസായ സ്ഥാപനങ്ങൾ – തൊഴിൽ ആവശ്യകതകളും നിയമന അവസരങ്ങളും.
ഈ നാല് ഘടകങ്ങളെയും ഒരേ വേദിയിൽ ബന്ധിപ്പിച്ചാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്.
പഠനത്തിന് ശേഷമല്ല, വ്യവസായ ആവശ്യത്തിന് മുമ്പേ പരിശീലനം
സാധാരണയായി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ജോലി അന്വേഷിക്കുന്നത്. എന്നാൽ ഫോർ പില്ലർ മോഡൽ പിന്തുടരുന്നത് വ്യത്യസ്തമായ സമീപനമാണ്. വ്യവസായ സ്ഥാപനങ്ങളുടെ ഭാവി തൊഴിൽ ആവശ്യങ്ങൾ മുൻകൂട്ടി ശേഖരിച്ച്, അതിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി Skill Gap Analysis നടത്തി ആവശ്യമായ പരിശീലനം നൽകുകയാണ് ഈ മാതൃകയുടെ അടിസ്ഥാനം.
ഈ രീതിയിലൂടെ കമ്പനികൾക്ക് നിയമനശേഷം വീണ്ടും അടിസ്ഥാനപരമായ പരിശീലനം നൽകേണ്ട സാഹചര്യം കുറയുകയും, യുവാക്കൾക്ക് വേഗത്തിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
AI: തൊഴിൽ നഷ്ടത്തിന്റെ കാരണം മാത്രമല്ല
കൃത്രിമ ബുദ്ധി (AI) തൊഴിൽ നഷ്ടത്തിന്റെ കാരണമാകുമെന്ന ആശങ്ക വ്യാപകമാകുന്ന സാഹചര്യത്തിൽ, അതേ സാങ്കേതികവിദ്യയെ പുതിയ തൊഴിൽ സൃഷ്ടിക്കാനുള്ള ഉപാധിയായി കാണണമെന്ന് ഷാജിൽ അന്ത്രു അഭിപ്രായപ്പെട്ടു.
“ഓരോ സാങ്കേതിക വിപ്ലവവും ചില തൊഴിലുകൾ ഇല്ലാതാക്കുകയും പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. AI-യും അതിൽ നിന്ന് വ്യത്യസ്തമല്ല. ഇന്നത്തെ ‘ഡീമൺ’ നാളെയുടെ ‘ബൂൺ’ ആകാം. AIയെ ജോലി നഷ്ടപ്പെടുത്തുന്ന സാങ്കേതികവിദ്യയായി മാത്രം കാണാതെ, പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താനും പുതിയ നൈപുണ്യങ്ങൾ വികസിപ്പിക്കാനുമുള്ള ഉപകരണമായി ഉപയോഗിക്കണം.”
ദുരന്തങ്ങളെ തൊഴിൽസാധ്യതകളാക്കി മാറ്റുന്ന സമീപനം
ആക്കുളം വാതകചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ചുള്ള പഠനത്തിൽ, ദുരന്തങ്ങളെ സുരക്ഷാ വീഴ്ചകളായി മാത്രം കാണാതെ, അവ സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകളും വിലയിരുത്തണമെന്ന് ഷാജിൽ അന്ത്രു അഭിപ്രായപ്പെട്ടു. ഗ്യാസ് സുരക്ഷ, ഇൻഡസ്ട്രിയൽ ഇൻസ്പെക്ഷൻ, ലീക്ക് ഡിറ്റക്ഷൻ, സ്മാർട്ട് സെൻസർ സാങ്കേതികവിദ്യ, ദുരന്തനിവാരണ പരിശീലനം, AI അധിഷ്ഠിത നിരീക്ഷണം തുടങ്ങിയ മേഖലകളിൽ കേരളത്തിന് പുതിയ തൊഴിൽ മേഖലകൾ വികസിപ്പിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പും പഠനത്തിന്റെ ഭാഗം
ഫോർ പില്ലർ മോഡൽ നടപ്പാക്കുന്നതിന് മുമ്പ് വിവിധ പരിശീലന സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ശേഷി, വ്യവസായ ബന്ധം, പരിശീലന നിലവാരം, മാനേജ്മെന്റിന്റെ സാമൂഹിക പ്രതിബദ്ധത എന്നിവ വിശദമായി പഠിച്ച ശേഷമാണ് Computron Training Solutions-നെ പരിശീലന പങ്കാളിയായി തിരഞ്ഞെടുത്തത്. അതുപോലെ, റിക്രൂട്ട്മെന്റ് മേഖലയിലെ മുൻകാല അനുഭവങ്ങളും പ്രവർത്തനപരമായ മികവും വിലയിരുത്തിയാണ് Career Life Solutions-നെ കരിയർ-റിക്രൂട്ട്മെന്റ് പങ്കാളിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Industry on Campus മുതൽ ‘തൊഴിൽരഹിതർ ഇല്ലാത്ത കേരളം’ വരെ
സർക്കാർ പോളിടെക്നിക് കോളേജുകളുടെ പ്രിൻസിപ്പലായിരിക്കെ കേരളത്തിലെ ആദ്യ Industry on Campus മാതൃകയും Earn While Learn പദ്ധതിയും നടപ്പിലാക്കിയ അനുഭവങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംരംഭമെന്ന് ഷാജിൽ അന്ത്രു പറഞ്ഞു. വ്യവസായത്തിന്റെ ആവശ്യകതകൾ മുൻകൂട്ടി മനസ്സിലാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ഫോർ പില്ലർ എംപ്ലോയബിലിറ്റി മോഡൽ വ്യാപിപ്പിച്ച് “തൊഴിൽരഹിതർ ഇല്ലാത്ത കേരളം” എന്ന ദീർഘകാല സാമൂഹിക ദൗത്യം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം. അന്ത്രു ഫൗണ്ടേഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഈ പ്ലേസ്മെന്റ് ഡ്രൈവിന്റെ വിജയം 88 ശതമാനം നിയമനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ചർച്ചയെ, “ജോലി അന്വേഷിക്കുന്ന യുവാക്കളിൽ” നിന്ന് “ഭാവിയിലെ തൊഴിൽ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടെത്തി യുവാക്കളെ സജ്ജരാക്കുന്ന സംവിധാനത്തിലേക്ക്” മാറ്റാനുള്ള ശ്രമമെന്ന നിലയിലാണ് ഈ സംരംഭം ശ്രദ്ധേയമാകുന്നത്. വിദ്യാഭ്യാസം, വ്യവസായം, സാങ്കേതികവിദ്യ, സാമൂഹിക പ്രതിബദ്ധത എന്നിവയെ ഒരുമിപ്പിക്കുന്ന ഇത്തരം മാതൃകകൾ കേരളത്തിന്റെ ഭാവി തൊഴിൽ നയങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയും ഉയരുന്നു.
In this special episode of the Litterateur Redefining World Podcast, we present “Er Giap,” a powerful collective poem created anonymously by the Italian literary collective Noi Rebeldía, with contributions from Marco Palladini, Muzzioli, and another collaborator. The English translation and the narration are by Marco Palladini, acclaimed Italian poet, playwright, translator, and literary critic. We invite you to experience this compelling work through Palladini’s own voice, bringing its spirit and message to an international audience.
– ഷാജിൽ അന്ത്രു
തിരുവനന്തപുരം, ജൂലൈ 14: ആക്കുളം കുമാരപുരം–കിംസ് ആശുപത്രി ഭാഗത്ത് റോഡ് നിർമാണത്തിനിടെ ഭൂഗർഭ പ്രകൃതി വാതക പൈപ്പ് ലൈൻ കേടായതിനെ തുടർന്നുണ്ടായ ഗ്യാസ് ചോർച്ച നഗരവാസികളിൽ ആശങ്കയുണ്ടാക്കി. അഗ്നിരക്ഷാസേനയും ഗ്യാസ് വിതരണ കമ്പനിയും സംയുക്തമായി വിതരണം നിയന്ത്രിച്ചതോടെ വലിയ ദുരന്തം ഒഴിവായി. ജീവഹാനിയോ വലിയ തീപിടിത്തമോ ഉണ്ടായില്ലെങ്കിലും ഈ സംഭവം കേരളത്തിന് ഗൗരവമായ ചിന്തയ്ക്ക് വകയൊരുക്കുന്നു.ഇന്ന് ലോകം മുന്നേറിയിരിക്കുന്ന സാങ്കേതികതയിൽ ഇത്തരമൊരു അപകടം സംഭവിക്കേണ്ട സാഹചര്യം തന്നെ ഉണ്ടോ എന്ന ചോദ്യം ഉയരുന്നു. ഉത്തരം ‘ഇല്ല’ എന്നാണ്. വികസിത രാജ്യങ്ങൾ അപകടം സംഭവിച്ച ശേഷം നിയന്ത്രിക്കുന്നതിന് പകരം മുൻകൂട്ടി കണ്ടെത്തി തടയുന്ന സംവിധാനങ്ങളാണ് നടപ്പാക്കുന്നത്.
വികസനം ശാപമല്ല, സുരക്ഷയില്ലാത്ത വികസനമാണ് അപകടം
കേരളത്തിൽ പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കുന്നത് വികസനത്തിന്റെ ഭാഗമാണ്. ശുദ്ധ ഇന്ധനം, കുറഞ്ഞ മലിനീകരണം, കുറഞ്ഞ ചെലവ് എന്നിവയാൽ ലോകമെമ്പാടും Pipe Natural Gas (PNG) സംവിധാനത്തിലേക്ക് മാറുകയാണ്. ഗ്യാസ് പൈപ്പ് ലൈനുകളെ ഭയക്കേണ്ടതില്ല. എന്നാൽ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടപ്പാക്കുന്ന വികസനമാണ് അപകടകരം.
വിമാനയാത്ര സുരക്ഷിതമാക്കുന്നത് വിമാനം മാത്രമല്ല; കമ്പ്യൂട്ടറുകൾ, സെൻസറുകൾ, ഓട്ടോമാറ്റിക് മുന്നറിയിപ്പുകൾ, സുരക്ഷാ പരിശോധനകൾ എന്നിവയാണ്. ഗ്യാസ് പൈപ്പ് ലൈനുകൾക്കും ഇതേ തത്വം ബാധകമാണ്.
AI അധിഷ്ഠിത Smart Gas Network ആവശ്യം
AI യുഗത്തിൽ ഗ്യാസ് ചോർച്ച മനുഷ്യർ മണത്തിലൂടെ മാത്രം കണ്ടെത്തുന്ന പഴയ സാങ്കേതികത മതിയാവില്ല. ആയിരക്കണക്കിന് സെൻസറുകൾ ഓരോ സെക്കൻഡിലും മർദ്ദം, ഒഴുക്ക്, കമ്പനം, താപനില, വാതക അളവ് തുടങ്ങിയവ നിരീക്ഷിക്കുന്നു. Artificial Intelligence ഈ ഡാറ്റ വിശകലനം ചെയ്ത് സാധാരണ നിലയിൽ നിന്നുള്ള ചെറിയ വ്യത്യാസം പോലും തിരിച്ചറിയും.
അപകടം കണ്ടെത്തിയാൽ സ്വയമേവ അലാറം, നിയന്ത്രണ കേന്ദ്ര അറിയിപ്പ്, അഗ്നിരക്ഷാസേനയ്ക്കും ദുരന്തനിവാരണ അധികൃതർക്കും അലർട്ട്, ജനങ്ങളിലേക്ക് SMS/മൊബൈൽ ആപ്പ് വഴി മുന്നറിയിപ്പ്, LED ബോർഡുകൾ, GIS മാപ്പിൽ ലൊക്കേഷൻ ഹൈലൈറ്റ്, ഡ്രോൺ പരിശോധന തുടങ്ങിയവ സാധ്യമാണ്. Auto Shut-off വാൽവുകൾ വഴി സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് സപ്ലൈ തടയാം. Self-Healing Gas Network സാങ്കേതികത കേടായ ഭാഗം ഒറ്റപ്പെടുത്തി മറ്റിടങ്ങളിലെ വിതരണം തുടരാനും സഹായിക്കും.
നിർമാണ ഘട്ടത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ
- പൈപ്പുകൾ ആവശ്യമായ ആഴത്തിൽ സ്ഥാപിക്കുക
- മുകളിൽ Yellow Warning Tape (“CAUTION – GAS PIPELINE BELOW”) ഒപ്പം Marker Mesh സ്ഥാപിക്കുക.
- Tracer Wire, RFID Markers, Surface Marker Posts എന്നിവ ഉപയോഗിക്കുക.
- ഓരോ പൈപ്പിന്റെയും സ്ഥാനം GPS-GIS-ൽ രേഖപ്പെടുത്തുക.
- റോഡ് നിർമാണത്തിന് മുമ്പ് ഗ്യാസ് കമ്പനിയെ നിർബന്ധമായി അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടയാളപ്പെടുത്തിയ ശേഷം മാത്രം ജോലി ആരംഭിക്കുകയും വേണം.
കേരളത്തിലെ എല്ലാ ഭൂഗർഭ യൂട്ടിലിറ്റികളുടെയും ഏകീകൃത ഡിജിറ്റൽ മാപ്പ് തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും ലഭ്യമാക്കുക. റോഡ് പണിക്ക് മുമ്പ് യൂട്ടിലിറ്റി ക്ലിയറൻസ് നിർബന്ധമാക്കുക, വാർഷിക സുരക്ഷാ ഓഡിറ്റ് നടത്തുക, പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്തുക തുടങ്ങിയവ സർക്കാരിന്റെ അടിയന്തര കടമകളാണ്.
പുതിയ തൊഴിൽ സാധ്യതകൾ

Smart Gas Infrastructure നടപ്പാക്കുന്നത് നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: AI Pipeline Monitoring Engineer, IoT Sensor Technician, GIS Mapping Specialist, Drone Inspection Operator, SCADA Operator, Predictive Maintenance Analyst തുടങ്ങിയവ.
ആക്കുളം സംഭവത്തെ ഒരു യാദൃച്ഛിക അപകടമായി മാത്രം കാണാതെ, കേരളത്തിലെ എല്ലാ ഭൂഗർഭ യൂട്ടിലിറ്റികളെയും AI-IoT-SCADA-GIS അധിഷ്ഠിത Smart Infrastructure ആക്കി മാറ്റാനുള്ള തുടക്കമാക്കണം. സുരക്ഷയെ ചെലവായല്ല, നിക്ഷേപമായി കാണുന്ന സമീപനമാണ് വികസിത രാജ്യങ്ങളുടെ വിജയരഹസ്യം.
കുറിപ്പ്: ലേഖനം ഗ്യാസ് പൈപ്പ് ലൈൻ സുരക്ഷയെക്കുറിച്ചുള്ള ശാസ്ത്രീയ-സാങ്കേതിക അവബോധത്തിനായി തയ്യാറാക്കിയതാണ്. സംഭവത്തിന്റെ അന്തിമ കാരണം ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രം നിഗമനത്തിലെത്താവൂ.
കൂടുതൽ സാങ്കേതിക വിവരങ്ങൾക്ക് :
KM Anthru Foundation, തിരുവനന്തപുരം
ഫോൺ: 94975 91240
കഥ: ഒരു മണിക്കൂറിന്റെ കഥ (The Story of an Hour)
സ്വതന്ത്ര പരിഭാഷ
(ഷാജിൽ അന്ത്രു -ജൂൺ 2026 ലിറ്ററേറ്റർ മലയാളം മാഗസിൻ ഗാലറി കോളത്തിൽ പ്രസിദ്ധീകരിച്ചത്.)
ശ്രീമതി മല്ലാർഡിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഭർത്താവിന്റെ മരണവാർത്ത അവളെ അറിയിക്കുമ്പോൾ അതിയായ കരുതലും മൃദുത്വവും പാലിക്കപ്പെട്ടു.
ആ ദുഃഖവാർത്ത അവളിലേക്കെത്തിച്ചത് സഹോദരി ജോസഫൈനായിരുന്നു—മുറിഞ്ഞുവീഴുന്ന വാചകങ്ങളിലൂടെയും പാതിവഴിയിൽ നിശ്ശബ്ദമാകുന്ന സൂചനകളിലൂടെയും, സത്യം മുഴുവനായും തുറന്നുകാട്ടാതെ, അതിന്റെ നിഴൽ മാത്രം അവളുടെ മനസ്സിലേക്ക് ഒഴുക്കിക്കൊണ്ടായിരുന്നു ആ വെളിപ്പെടുത്തൽ.
ഭർത്താവിന്റെസുഹൃത്തായ റിച്ചാർഡ്സും അന്നേരം അവളുടെ അരികിലുണ്ടായിരുന്നു—സംഭവത്തിന്റെ ഭാരം മൗനമായി പങ്കുവെച്ചുകൊണ്ട്. റെയിൽവേ ദുരന്തത്തെക്കുറിച്ചുള്ള രഹസ്യവിവരം ആദ്യം പത്ര സ്ഥാപനത്തിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നത് അദ്ദേഹമായിരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഏറ്റവും മുൻപിൽ തന്നെയായിരു ന്നു ബ്രെന്റ്ലി മല്ലാർഡിന്റെ പേര്. എന്നാൽ ആ വാർത്തയുടെ “സത്യ”ത്തെ അപ്പാടെ വിശ്വസിക്കാൻ അദ്ദേഹം തയ്യാറായില്ല. രണ്ടാമത്തെ ടെലിഗ്രാം എത്തി ആ ദുഃഖവാർത്ത സ്ഥിരീകരിക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു നിന്നു. ശേഷം, ആ ദുഃഖവാർത്ത ബന്ധുക്കളുടെ ഹൃദയങ്ങളിലേക്കെത്തിക്കേണ്ട നിമിഷത്തിൽ, അനാവശ്യമായ കഠിനതയോടെയോ ആർദ്രതയില്ലാത്ത വാക്കുകളോടെയോ അത് പറയാൻ ഇടയുള്ള സഹപ്രവർത്തകരായ സുഹൃത്തുക്കളെ തടയാൻ അദ്ദേഹം തിടുക്കപ്പെട്ടു — കാരണം ചില വാർത്തകൾ, സത്യമായാലും, മനുഷ്യഹൃദയത്തിലേക്ക് അതീവമൃദുവായ സ്പർശത്തിലൂടെയാണല്ലോ എത്തേണ്ടത്.

എല്ലാ സ്ത്രീകളും അത്തരം വാർത്തകൾ കേൾക്കുമ്പോൾ അനുഭവിക്കുന്നതുപോലെ—അതിന്റെ യഥാർത്ഥഭാരം ഉൾക്കൊള്ളാൻ കഴിയാത്തവിധം മനസ്സ് തളർന്ന അവസ്ഥയിലായിരുന്നു അവളും. അതുകൊണ്ട് തന്നെ, എന്താണ് നടന്നത് എന്നത് അവൾ പൂർണമായും കേട്ടില്ല. പെട്ടെന്ന്, അവൾ സഹോദരിയുടെ കൈകളിലേക്ക് തളർന്നു വീണു. അണ പൊട്ടി ഒഴുകുന്ന കാട്ടൊഴുക്കുപോലെ, അടക്കിവെക്കാനാകാത്ത ദുഃഖത്തോടെ അവൾ കരഞ്ഞു.ആ കരച്ചിലിലൂടെ, അവളിലുണ്ടായ കൊടുങ്കാറ്റ് ഒന്ന് അടങ്ങിയപ്പോൾ, നിശ്ശബ്ദതയുടെ ഭാരമേറ്റെടുത്ത്, ഒറ്റയ്ക്കിരിക്കാൻ തന്റെ മുറിയിലേക്കു നടന്നു. മറ്റാരെയും അനുഗമിക്കാൻ അവൾ അനുവദിച്ചില്ല.
തുറന്നിട്ട ജനാലയ്ക്ക് അഭിമുഖമായി, ആശ്വാസം നിറഞ്ഞ വിശാലമായൊരു ചാരുകസേര അവളെ കാത്തിരിക്കുന്നതു പോലെ …
ശരീരത്തിലെ ഓരോ നാഡിയെയും ക്ഷീണം വേട്ടയാടുന്ന പോലെ…
ആ ഭാരം പതുക്കെ പതുക്കെ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പോലെ…
അവൾ ചാരുകസേരയിലേക്ക് എടുത്തെറിയപെട്ട പോലെ അമർന്നിരുന്നു പോയി.
വീട്ടുമുറ്റത്തിലെ വിശാലതയിൽ, പുതുവസന്തത്തിന്റെ സ്പർശത്തിൽ കുളിർക്കുന്ന മരശിഖരങ്ങൾ അവൾക്കു കാണാമായിരുന്നു — പുതുജീവന്റെ പച്ചനിറം അവയിൽ മൃദുവായി പടരുകയായിരുന്നു.
മഴയുടെ മധുരതരമായി ശ്വാസം വായുവിലാകെ നിറഞ്ഞുനിന്നു. താഴെ തെരുവിലൂടെ, ഒരു കച്ചവടക്കാരന്റെ വിളികൾ ജീവിതത്തിന്റെ സാധാരണ താളം പോലെ ഒഴുകിയെത്തി.
ദൂരെയൊരിടത്ത് ആരോ പാടുന്ന ഗാനത്തിന്റെ സ്വരങ്ങൾ അവളെ തേടിയെത്തി.
മേൽക്കൂരകളിൽ കൂട്ടംകൂടിയ എണ്ണമറ്റ കുരുവികൾ, ആ നിശ്ശബ്ദ നിമിഷത്തിന് മീതെ ചെറു സംഗീതങ്ങളായി മുഴങ്ങിക്കൊണ്ടിരുന്നു.
പടിഞ്ഞാറോട്ടു തുറന്നിരുന്ന ജനാലയ്‌ക്ക് അപ്പുറം, ഒന്നിനു മീതെ ഒന്നായി കൂടിച്ചേർന്ന മേഘങ്ങൾക്കിടയിലൂടെ, നീലാകാശത്തിന്റെ പാടുകൾ തെളിഞ്ഞുനിന്നു.

കസേരയുടെ മൃദുവായ തലയിണയിലേക്ക് തല പിന്നോട്ട് ചായ്ച്ച് അവൾ നിശ്ചലയായി ഇരുന്നു. ഇടയ്ക്കിടെ, തൊണ്ടയിൽ നിന്നുയർന്ന വന്ന കരച്ചിൽ അവളുടെ ശരീരത്തെ ചെറുതായി പ്രകമ്പനം കൊള്ളിച്ചു. – ഉറക്കത്തിലേക്ക് കരഞ്ഞ് വീണ ഒരു കുഞ്ഞ്, സ്വപ്നങ്ങളിൽ തന്റെ കരച്ചിൽ തുടരുന്നതുപോലെ.
യൗവനം അവളെ വിട്ട് പോയിരുന്നില്ല. അത് പോലെ സൗന്ദര്യവും, ശാന്തതയും. മുഖത്ത് പ്രതിഫലിച്ചിരുന്നു രേഖകൾ, ജീവിതത്തിന്റെ അടിച്ചമർത്തലുകളെയും അവളിലെ നിശ്ശബ്ദശക്തിയെയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ, അവളുടെ കണ്ണുകളിൽ ഒരു മങ്ങിയ നോട്ടം തങ്ങിനിന്നു; അങ്ങോട്ടുമിങ്ങോട്ടും പടർന്ന് കിടക്കുന്ന നീലാകാശത്തിലെ ഏതോ ഒരു ചെറുപാടിൽ തറച്ചു നിന്നു.
ആ നോട്ടം ചിന്തയുടെതായിരുന്നില്ല- മറിച്ച്, ചിന്തകൾ പോലും നിശ്ചലമാകുന്ന ഒരു ആന്തരിക സ്തംഭനത്തിന്റെ സൂചനപോലെയായിരുന്നു അത്.
എന്തോ ഒന്ന് അവളിലേക്കു വരികയാ യിരുന്നു — ഭയവും അനിശ്ചിതത്വവും കലർന്ന ഒരു കാത്തിരിപ്പോടെ അവളിരുന്നു. അത് എന്താണെന്ന് അവൾക്കറിയില്ല. അത്രമേൽ സൂക്ഷ്മവും പേരിടാനാകാത്തതുമായ എന്തോ ഒന്ന്!
എന്നാൽ, ആകാശത്തിന്റെ അകലങ്ങളിൽ നിന്നിറങ്ങി, ശബ്ദങ്ങളിലൂടെയും സുഗന്ധങ്ങളിലൂടെയും വായുവിൽ ലയിച്ചിരുന്ന നിറങ്ങളിലൂടെയും അത് പതുക്കെ തന്റെ അടുത്തേക്ക് അടുത്ത് വരുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
ഇപ്പോൾ അവളുടെ മാറിടത്തിന്റെ ഇടിപ്പ് വർധിച്ചുവന്നു. തന്നെ സ്വന്തമാക്കാനായി അടുത്തുവരുന്ന ആ അജ്ഞാത സാന്നിധ്യത്തെ അവൾ പതുക്കെ തിരിച്ചറിയാൻ തുടങ്ങി. ശക്തിയറ്റ വെളുത്ത മെലിഞ്ഞ കൈകളാൽ എന്ന പോലെ, ഇച്ഛാശക്തി കൊണ്ട് അവൾ അതിനെ തിരിച്ചടിക്കാൻ ശ്രമിച്ചു.
പിന്നീട്, ചെറുതായി പിളർന്ന ചുണ്ടുക ളിൽ നിന്ന് ഒരു മൃദുവായ വാക്ക് മന്ത്രം പോലെ പുറത്തുവന്നു. വീണ്ടും വീണ്ടും അവൾ അത് ഉരുവിട്ടു:
“സ്വതന്ത്രം, സ്വതന്ത്രം, സ്വതന്ത്രം!”
ശൂന്യത നിറഞ്ഞിരുന്ന നോട്ടവും അതിനെ പിന്തുടർന്ന ഭീതിയുടെ നിഴലും അവളുടെ കണ്ണുകളിൽ നിന്ന് അപ്രത്യക്ഷമായി. പകരം, അവ തീക്ഷ്ണവും തിളക്കമുള്ളതുമായി മാറി. അവളുടെ നാഡിമിടിപ്പുകൾ വേഗം കൈവരിച്ചു; സിരകളിലൂടെയൊഴുകുന്ന രക്തം ശരീരത്തിന്റെ ഓരോ ഇഞ്ചിനെയും ചൂടേകിയും ഒരുതരം ശാന്തത നൽകി നിറച്ചും കടന്നുപോയി.

അവളെ കീഴടക്കിക്കൊണ്ടിരുന്നത് ഒരു ‘ഭീകര’ സന്തോഷമാണോ അല്ലയോ എന്ന് അവൾ സ്വയം ചോദിച്ചില്ല. വ്യക്തവും ഉന്നതവുമായ ഒരു തിരിച്ചറിവ്, അത്തരം സംശയങ്ങളെ നിസ്സാരമായി തള്ളിക്കളയാൻ അവളെ പ്രാപ്തയാക്കി.
മരണത്തിന്റെ മുന്നിൽ അടിയറവ് പറഞ്ഞ്, ആർദ്രമായ കൈകൾ അന്യോന്യം ബന്ധിച്ചു കിടക്കുന്നത് കാണുമ്പോൾ വീണ്ടും കണ്ണുനീർ വരുമെന്ന് അവൾക്കറിയാമായിരുന്നു. സ്നേഹം മാത്രം ഒരിക്കൽ വസിച്ചിരുന്ന, ഇപ്പോൾ നിശ്ചലവും നരച്ചതുമായ ആ മുഖം വീണ്ടും അവളുടെ മനസ്സിൽ ഉയർന്നു വന്നു.
എന്നാൽ ആ കയ്പേറിയ നിമിഷത്തിനപ്പുറം, തനിക്കു മാത്രമായി വരാനിരി ക്കുന്ന വർഷങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര അവൾ കണ്ടു. ആ ദിനങ്ങളെ വരവേൽക്കുന്നതുപോലെ, അവൾ തന്റെ കൈകൾ നീട്ടി.
വരാനിരിക്കുന്ന വർഷങ്ങളിൽ അവൾക്കു വേണ്ടി ജീവിക്കാൻ ആരും ഉണ്ടായിരിക്കില്ല; ഇനി അവൾ തനിക്കു വേണ്ടി ജീവിക്കും. തങ്ങളുടെ ഇച്ഛകൾ മറ്റൊരാളുടെ ജീവിതത്തിന്മേൽ അടിച്ചേൽപ്പിക്കാൻ അവകാശമുണ്ടെന്ന് പുരുഷന്മാരും സ്ത്രീകളും വിശ്വസിക്കുന്ന അന്ധമായ സമൂഹത്തിൽ, ഇനി ആരും അവളെ നിയന്ത്രിക്കില്ല.
എത്രചെറിയ തെളിച്ചമുള്ള നിമിഷത്തിൽ പോലും, സ്നേഹത്താലായാലും ക്രൂരതയാലായാലും മറ്റൊരാളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഒരു പോലെ തെറ്റായ കാര്യമാണെന്ന് അവൾക്കു തോന്നി. ഒരു ദയയുള്ള ഉദ്ദേശ്യമോ ക്രൂരമായ ഉദ്ദേശ്യമോ ആ പ്രവൃത്തിയെ ഒരുകുറ്റകൃത്യമായി തോന്നിപ്പിച്ചു…
അവൾ അവനെ സ്നേഹിച്ചിട്ടുണ്ടായിരുന്നു—ചിലപ്പോഴെങ്കിലും. പലപ്പോഴും, ഇല്ലായിരുന്നു. പക്ഷേ അതിന് ഇപ്പോൾ എന്ത് പ്രാധാന്യം?
ഇപ്പോൾ അവളുടെ ഉള്ളിൽ ഏറ്റവും ശക്തിയായി ഉണർന്നിരുന്നത് സ്വന്തം ജീവിതത്തെ സ്വന്തമാക്കാനുള്ള ആഗ്രഹമായിരുന്നു. അതിന്റെ മുന്നിൽ, ഒരിക്കലും പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത സ്നേഹം എത്ര ചെറുതായിരുന്നു!
“സ്വാതന്ത്ര്യം … ശരീരവും സ്വതന്ത്രം, ആത്മാവും സ്വതന്ത്രം…”
അവൾ വീണ്ടും വീണ്ടും മന്ത്രിച്ചു.
അവൾ താനൊരു വിജയദേവതയായിരുന്നുവെന്ന് അറിയാതെ തോന്നി. അടഞ്ഞ വാതിലിന് മുന്നിൽ ജോസഫൈൻ മുട്ടുകുത്തി, താക്കോൽ ദ്വാരത്തോട് ചുണ്ടുകൾ ചേർത്ത് യാചിച്ചു.
“ലൂയിസ്, വാതിൽ തുറക്കൂ! ദയവായി തുറക്കൂ… നീ നിന്നെത്തന്നെ രോഗിയാക്കും. ലൂയിസ്, നീ എന്താണ് ചെയ്യുന്നത്? ദയവായി വാതിൽ തുറക്കൂ.”
“പോകൂ… ഞാൻ എന്നെത്തന്നെ രോഗിയാക്കുന്നില്ല.”
അതെ…തുറന്ന ജനാലയിലൂടെ ഒഴുകിയെത്തിയ ജീവിതത്തിന്റെ അമൃതം അവൾ പതുക്കെ രുചിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുന്നിൽ വിരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ ചിന്തകൾ അവളുടെ ഉള്ളിലൂടെ കലുഷിതമായ ഒരു പ്രവാഹംപോലെ ഒഴുകി.
വസന്തത്തിന്റെ ദിനങ്ങൾ, വേനലിന്റെ ദിനങ്ങൾ, തനിക്കു മാത്രമായി സ്വന്തമാകാവുന്ന അനവധി ദിനങ്ങൾ. ജീവിതം ദീർഘമായിരിക്കട്ടെ എന്ന് അവൾ പെട്ടെന്ന് പ്രാർത്ഥിച്ചു.
ഇന്നലെവരെ, ജീവിതം നീണ്ടുപോകുമെന്ന ചിന്ത പോലും അവളെ വിറപ്പിച്ചിരുന്നതാണ്. അവസാനം, അവൾ എഴുന്നേറ്റ് സഹോദരിക്കായി വാതിൽ തുറന്നു.
അവളുടെ കണ്ണുകളിൽ അറിയാതെ ഒരു തീക്ഷ്ണമായ വിജയത്തിന്റെ പ്രകാശം മിന്നിനിന്നു. വിജയദേവതയെപ്പോലെ അവൾ സഹോദരിയുടെ അരക്കെട്ടിൽ കൈചാർത്തി, അവർ ഒരുമിച്ച് പടികൾ ഇറങ്ങി.
റിച്ചാർഡ്സ് താഴെ അവരെ കാത്തുനിന്നിരുന്നു.
അതേസമയം, മുൻവാതിൽ ഒരു താക്കോൽ തിരിയുന്ന ശബ്ദത്തോടെ തുറന്നു. അകത്തേക്ക് കടന്നുവന്നത് ബ്രെന്റ്ലി മല്ലാർഡായിരുന്നു! യാത്രാസഞ്ചിയും കുടയും, പതിവ് സംയമനത്തോടെ അദ്ദേഹം പ്രത്യക്ഷപെട്ടു. അപകടസ്ഥലത്തുനിന്ന് ഏറെ അകലെയായിരുന്നു അദ്ദേഹം. അത്തരമൊരു ദുരന്തം സംഭവിച്ചുവെന്ന കാര്യം പോലും അദ്ദേഹമറിഞ്ഞിരുന്നില്ല.
ജോസഫൈന്റെ തുളച്ചുകയറുന്ന നിലവിളി കേട്ട് അദ്ദേഹം വിസ്മയത്തോടെ നിന്നു. ശ്രീമതി മല്ലാർഡിനെ അവന്റെ കാഴ്ചയിൽ നിന്ന് മറയ്ക്കാൻ റിച്ചാർഡ്സ് പ്രയാസപ്പെട്ടു. പക്ഷെ റിച്ചാർഡ്സ് വൈകിപ്പോയിരുന്നു.
ഡോക്ടർമാർ എത്തിയപ്പോൾ അവർ പറഞ്ഞു:
“അവൾ ഹൃദ്രോഗം മൂലമാണ് മരിച്ചത്; കൊല്ലുന്ന സന്തോഷം കൊണ്ട്. (the joy that kills)”

“ഒരു മണിക്കൂറിന്റെ കഥ” (The story of an hour),1894 ലാണ്
കേറ്റ് ചോപിൻ എഴുതുന്നത്.പ്രസ്‌തുത കഥ
ആദ്യം പ്രസിദ്ധീകരിച്ച ആനുകാലികം
തിരുവനന്തപുരം: ലോകസാഹിത്യവും മലയാളസാഹിത്യവും ഒരേ വായനാവേദിയിൽ സമന്വയിപ്പിക്കുന്ന ലിറ്ററേറ്റർ മലയാളം മാസികയുടെ ജൂലൈ 2026 പതിപ്പ് പ്രസിദ്ധീകരിച്ചു. സാഹിത്യത്തെ വെറും ആസ്വാദനമാധ്യമമായി കാണാതെ, ചരിത്രം, തത്ത്വചിന്ത, സംസ്കാരം, കല, വിവർത്തനം, മനുഷ്യാനുഭവങ്ങൾ എന്നിവയുമായി സംവദിക്കുന്ന ഒരു ബഹുമുഖ സാഹിത്യ മാസികയായാണ് ലിറ്ററേറ്റർ ശ്രദ്ധേയമാകുന്നത്.
ഈ മാസികയുടെ ചീഫ് എഡിറ്റർ ഷാജിൽ അന്ത്രുവും, എക്സിക്യൂട്ടീവ് എഡിറ്റർ കെ. എം. സന്തോഷ്‌കുമാറുമാണ്.
ജൂലൈ പതിപ്പ് മലയാള വായനക്കാരനെ പ്രാദേശിക സാഹിത്യത്തിന്റെ അതിരുകൾക്കപ്പുറം ലോകസാഹിത്യത്തിന്റെ വിശാല ഭൂപടത്തിലേക്ക് കൈപിടിച്ചുനടത്തുന്ന ഒരു ചിന്താപരമായ സാഹിത്യയാത്രയാണ്. എഡിറ്റോറിയലിൽ എഴുത്തുകാരന്റെ സാമൂഹികധീരതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ച അവതരിപ്പിക്കുമ്പോൾ, കവർ സ്റ്റോറിയിലൂടെ സിസിലിയൻ സാഹിത്യത്തിന്റെ സമ്പന്ന പാരമ്പര്യവും പ്രശസ്ത എഴുത്തുകാരൻ സാൽവതോരെ വെച്ചിയോയുടെ സാഹിത്യലോകവും മലയാളത്തിലേക്ക് ആദ്യമായി വിപുലമായി പരിചയപ്പെടുത്തുന്നു.
ഗാലറി ലിറ്ററേറ്ററിന്റെ ശ്രദ്ധേയമായ സ്ഥിരം പംക്തിയാണ്. ലോകസാഹിത്യത്തിന്റെ മുഖ്യധാരയിൽ നിന്ന് വിവിധ കാരണങ്ങളാൽ മറഞ്ഞുപോയ എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും ഗവേഷണാത്മകമായി മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ജൂലൈ 2026 പതിപ്പിൽ, “ഭൂതകഥയുടെ വലയത്തിൽ മറഞ്ഞുപോയ പ്രതിഭയുടെ വെളിച്ചം” എന്ന വിഷയത്തിലൂടെ ആൽജെർനോൺ ബ്ലാക്ക്‌വുഡിന്റെ ബഹുമുഖ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും, അദ്ദേഹത്തിന്റെ പ്രശസ്ത കഥയായ “The Lease” (ദി ലീസ്)-ന്റെ മലയാള വിവർത്തനവും അവതരിപ്പിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം ജിയാക്കോമോ കട്ടോണെയുടെ സമകാലീന ചിത്രകലയുടെ വിശകലനം, കവിതകൾ, കഥകൾ, ലേഖനങ്ങൾ, നിരൂപണങ്ങൾ, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനം, വിവർത്തനസാഹിത്യം, സാഹിത്യചരിത്രവുമായി ബന്ധപ്പെട്ട ഗാലറി എന്നിവയും ഈ പതിപ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. ജിയാക്കോമോ കട്ടോൺ, ഡോ. സുകേഷ്, കെ. വി. പ്രദീപ് കുമാർ, ടി. വി. സജിത്, സത്യൻ മാടാക്കര, നസ്രേത്തിൽ ജോസ് വർഗ്ഗീസ്, ഡോ. ആസാദ്, അജിന സന്തോഷ്, വി. കെ. ശ്രീധരൻ, ഡെയ്സി മഠത്തിശ്ശേരി, സുധ അജിത്, അശ്റഫ് കല്ലോട്, വിജയൻ ചെറുവല്ലി, ഷാജിൽ അന്ത്രു എന്നിവരുടെ രചനകൾ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ പതിപ്പ് വായനക്കാർക്ക് ഇവിടെ ലഭ്യമാണ്:
https://litterateurrw.com/#flipbook-df_20191/1/
അച്ചടി പതിപ്പ് ആവശ്യപ്പെടുന്നവർക്ക് ലഭ്യമാക്കുന്നതാണ്.
വരിക്കാരാകാം
ഒറ്റ പ്രതി: ₹60
വാർഷിക വരി: ₹600
വരിസംഖ്യ Google Pay വഴി അയയ്ക്കാവുന്നതാണ്. പണമടച്ച ശേഷം പേരും വിലാസവും ഫോൺ നമ്പറും WhatsApp വഴി അറിയിക്കണം.
ബന്ധപ്പെടാൻ:
ഷാജിൽ അന്ത്രു (ചീഫ് എഡിറ്റർ): 9497591240
കെ. എം. സന്തോഷ് കുമാർ (എക്സിക്യൂട്ടീവ് എഡിറ്റർ): 9447367106
വായിക്കുക… ചിന്തിക്കുക… ലോകസാഹിത്യവുമായി കൈകോർക്കുക.
ലിറ്ററേറ്റർ മലയാളത്തിന്റെ വായനക്കാരനും വരിക്കാരനുമായി ഈ സാഹിത്യയാത്രയുടെ ഭാഗമാകൂ.
ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന്റെ അനശ്വര ശബ്ദമായ എസ്. ജാനകി (88) അന്തരിച്ചു. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീതത്തിന് ഒരു മഹത്തായ അധ്യായമാണ് അവസാനിക്കുന്നത്.
വികാരങ്ങളുടെ എല്ലാ ഭാവങ്ങളും ശബ്ദത്തിലൂടെ അനായാസം ആവിഷ്കരിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി. പ്രണയവും വിരഹവും മാതൃസ്നേഹവും ഭക്തിയും നൊമ്പരവും പ്രത്യാശയും ഒരേ സ്വാഭാവികതയോടെ അവർ ആലപിച്ചു. അതുകൊണ്ടുതന്നെ അവരുടെ ശബ്ദം വെറും ഗാനങ്ങളുടെ ഭാഗമല്ല, തലമുറകളുടെ ജീവിതാനുഭവങ്ങളുടെ ഭാഗമായിത്തീർന്നു. മലയാളികൾക്ക് അവർ എന്നും “പൂമാനം പൂത്തുലഞ്ഞേ…”, “തേനും വയമ്പും…”, “വസന്ത പഞ്ചമി…” എന്നീ ഗാനങ്ങളിലൂടെ മായാത്ത ഓർമ്മയായി തുടരും.
നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ഉൾപ്പെടെ അനേകം ബഹുമതികൾ നേടിയ എസ്. ജാനകി ഇന്ത്യൻ പിന്നണിഗാനരംഗത്തെ ഏറ്റവും ആദരിക്കപ്പെട്ട കലാകാരികളിൽ ഒരാളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അവർക്ക് “ദക്ഷിണേന്ത്യയുടെ ഗാനകോകില” എന്ന വിശേഷണം സംഗീതാസ്വാദകരുടെ ഹൃദയത്തിൽനിന്ന് ലഭിച്ച അംഗീകാരമായിരുന്നു.
കാലം കടന്നുപോയാലും അവരുടെ ഗാനങ്ങൾ മാഞ്ഞുപോകില്ല. ഓരോ തലമുറയും പുതിയ അർഥങ്ങളോടെ ആ ശബ്ദത്തെ വീണ്ടും വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കും. എസ്. ജാനകിക്ക് സംഗീതലോകത്തിന്റെ ആദരാജ്ഞലികൾ.
ഇന്ത്യൻ സംഗീതലോകത്തെ അപൂർവ പ്രതിഭയായ എസ്. ജാനകിയുടെ നിര്യാണത്തിൽ കെ. എം. അന്ത്രു ഫൗണ്ടേഷനും ലിറ്റെറേറ്റർ റീഡിഫൈനിംഗ് വേൾഡ് മാസികയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
“ഭാഷകളുടെയും അതിരുകളുടെയും അതീതമായി സംഗീതത്തെ മനുഷ്യഹൃദയങ്ങളുടെ പൊതുഭാഷയാക്കിയ അതുല്യ കലാകാരിയായിരുന്നു എസ്. ജാനകി. അവരുടെ ശബ്ദം അനേകം തലമുറകളുടെ വികാരങ്ങൾക്കും ഓർമ്മകൾക്കും ജീവൻ നൽകി. കലയുടെ മഹത്വവും സംഗീതത്തിന്റെ അനശ്വരതയും വരുംകാലങ്ങളിലേക്കും ഓർമ്മിപ്പിക്കുന്ന പൈതൃകമാണ് അവർ സമ്മാനിച്ചിരിക്കുന്നത്. അവരുടെ കുടുംബാംഗങ്ങളുടെയും സംഗീതലോകത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. എസ്. ജാനകിയുടെ അനശ്വര സ്മരണയ്ക്ക് ആദരാഞ്ജലികൾ.” ഷാജിൽ അന്ത്രു പറഞ്ഞു.
തേനും വയമ്പും…” ഇനി ഓർമകളുടെ ഈണമായി.
“വസന്ത പഞ്ചമി…” പോലെ സംഗീതവസന്തങ്ങൾ വിരിയിച്ച ശബ്ദം നിശ്ശബ്ദമായി.
“നാവിൽ തൂക്കും…” അനശ്വരഗാനങ്ങൾ മാത്രം ബാക്കി.
“മാനസ മണിവേണുവിൽ…” ഇന്നും ആ സ്വരം ഒഴുകിക്കൊണ്ടിരിക്കും.
“സൂര്യകാന്തി…” പോലെ തലമുറകളെ പ്രകാശിപ്പിച്ച ഗാനകോകില യാത്രയായി.
“പൂമാനം പൂത്തുലഞ്ഞേ…” എന്ന് പാടിയ ശബ്ദം കാലാതീതമായി.
എന്നാൽ, ആ സ്വരം ഒരിക്കലും അവസാനിക്കുന്നില്ല. മലയാളിയുടെ ഹൃദയത്തിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും…
കരാക്കസ് | ലിറ്ററേറ്റർ ഓൺലൈൻ
ജൂൺ 24-ന് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിന്റെ ആഘാതത്തിൽ രാജ്യം ഇപ്പോഴും കരകയറാനുള്ള പോരാട്ടത്തിലാണ്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മരണസംഖ്യ 2,290 കടന്നതായി അധികൃതർ അറിയിച്ചു. 11,200-ലധികം പേർക്ക് പരിക്കേറ്റതായും പതിനായിരക്കണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 39 സെക്കൻഡുകൾക്കുശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. യാരാകുയ് സംസ്ഥാനത്തെ വെറോയസ് മേഖലയായിരുന്നു ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കരാക്കസും ലാ ഗ്വൈറ ഉൾപ്പെടെയുള്ള പ്രദേശങ്ങളും കനത്ത നാശനഷ്ടമാണ് നേരിട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീഴുകയും റോഡുകൾ, പാലങ്ങൾ, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഗുരുതരമായി തകരാറിലാകുകയും ചെയ്തു.
എന്താണ് ഇരട്ട ഭൂചലനത്തിന് പിന്നിൽ?
ഭൂകമ്പശാസ്ത്രജ്ഞരുടെ വിശദീകരണമനുസരിച്ച് വെനസ്വേല കരീബിയൻ ടെക്റ്റോണിക് പ്ലേറ്റിന്റെയും ദക്ഷിണ അമേരിക്കൻ പ്ലേറ്റിന്റെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പ്ലേറ്റുകൾ തമ്മിലുള്ള നിരന്തരമായ ചലനത്തെത്തുടർന്ന് നൂറ്റാണ്ടുകളായി ഭൂവൽക്കത്തിൽ അടിഞ്ഞുകൂടിയ സമ്മർദമാണ് ദുരന്തത്തിന് കാരണമായത്.
ആദ്യ ഭൂചലനം ആൻഡീസ് പർവതനിരയുടെ കിഴക്കൻ അറ്റത്തുള്ള സെൻട്രൽ റേഞ്ച് ഫോൾട്ടിൽ ഉണ്ടായ വിള്ളലോടെയാണ് ആരംഭിച്ചത്. ആ വിള്ളൽ വടക്കുകിഴക്കോട്ട് വ്യാപിച്ച് ബൊകോനോ–സാൻ സെബാസ്റ്റ്യൻ–എൽ പിലാർ ഫോൾട്ട് സംവിധാനത്തെ സജീവമാക്കിയതോടെയാണ് വെറും 39 സെക്കൻഡിനുള്ളിൽ കൂടുതൽ ശക്തമായ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്.
കരീബിയൻ പ്ലേറ്റ് പ്രതിവർഷം ഏകദേശം രണ്ട് സെന്റിമീറ്റർ വേഗത്തിൽ ദക്ഷിണ അമേരിക്കൻ പ്ലേറ്റിനെ അപേക്ഷിച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ നീക്കം ഭൂവൽക്കത്തിൽ വലിയ സമ്മർദം സൃഷ്ടിക്കുകയും അത് പാറകളുടെ സഹനശേഷി മറികടക്കുമ്പോൾ ഫോൾട്ട് രേഖകളിൽ പെട്ടെന്നുള്ള വിള്ളലുണ്ടാകുകയും വൻതോതിൽ ഊർജം പുറത്തുവിടപ്പെടുകയും ചെയ്യുന്നു.
രണ്ട് ഭൂചലനങ്ങളും ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള ആഴം കുറഞ്ഞ മേഖലയിലായതിനാൽ പ്രകമ്പനത്തിന്റെ ആഘാതം അതിശക്തമായിരുന്നു. ഏകദേശം ലംബസ്വഭാവമുള്ള ഫോൾട്ട് രേഖകളിലൂടെയുണ്ടായ ശക്തമായ സ്ലിപ്പാണ് വ്യാപകമായ കെട്ടിടനാശത്തിനും ഉയർന്ന മരണസംഖ്യയ്ക്കും കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ ഭൂകമ്പശാസ്ത്രജ്ഞർ പറയുന്നത്, 7-ൽ കൂടുതലുള്ള ഭൂചലനങ്ങൾ ഭൂമിയിൽ അസാധാരണമല്ലെന്നും അവ ആഗോള ഭൂവിജ്ഞാന ചക്രത്തിന്റെ ഭാഗമായ സ്വാഭാവിക പ്രതിഭാസങ്ങളാണെന്നുമാണ്. അതിനാൽ വെനസ്വേലയിലെ സംഭവം ഭൂമി പുതിയൊരു അസാധാരണ ഭൂകമ്പഘട്ടത്തിലേക്ക് കടന്നുവെന്നതിന്റെ സൂചനയല്ല.
കേരളം പഠിക്കേണ്ടത്?
വെനസ്വേലയെപ്പോലെ കേരളത്തിലും പുരാതന ഭൂവിജ്ഞാന വിള്ളൽ മേഖലകൾ (Faults/Shear Zones) നിലനിൽക്കുന്നുണ്ടെങ്കിലും കേരളം സജീവ ടെക്റ്റോണിക് പ്ലേറ്റ് അതിർത്തിയിലല്ല. അതിനാൽ വെനസ്വേലയിലേതുപോലുള്ള അതിശക്തമായ ഭൂചലനങ്ങൾക്ക് സാധ്യത നിലവിലെ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം വളരെ കുറവാണ്. എന്നിരുന്നാലും ചെറുതും മിതമായതുമായ ഭൂചലനങ്ങൾ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ ദുരന്തം കേരളത്തിനും ഒരു സുപ്രധാന മുന്നറിയിപ്പാണ് നൽകുന്നത്. നദികൾ, തടാകങ്ങൾ, അണക്കെട്ടുകൾ, മലനിരകൾ, ദേശീയപാതകൾ, അതിവേഗ നഗരവൽക്കരണം, ഉയർന്ന ജനസാന്ദ്രത എന്നിവയുള്ള കേരളത്തിൽ, ഒരു മിതമായ ഭൂചലനം പോലും ശാസ്ത്രീയമല്ലാത്ത നിർമാണരീതികൾ, പരിസ്ഥിതി നാശം, മലയിടിച്ചിൽ, ദുർബലമായ അടിസ്ഥാനസൗകര്യങ്ങൾ, അപര്യാപ്തമായ ദുരന്തസന്നദ്ധത എന്നിവയുമായി ചേർന്നാൽ വലിയ മനുഷ്യദുരന്തമായി മാറാൻ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ വിദഗ്ധരുടെ വിലയിരുത്തൽ.
അതിനാലാണ് ശാസ്ത്രലോകം ആവർത്തിച്ച് പറയുന്ന ഒരു സത്യം വീണ്ടും പ്രസക്തമാകുന്നത്: ഭൂചലനം ഒരു പ്രകൃതി അപകടസാധ്യത (Hazard) മാത്രമാണ്; എന്നാൽ അതിനെ മഹാദുരന്തമാക്കി (Disaster) മാറ്റുന്നത് മനുഷ്യസമൂഹത്തിന്റെ ദുർബലതകളാണ്. ശാസ്ത്രീയ നഗരാസൂത്രണം, ഭൂകമ്പപ്രതിരോധ നിർമാണരീതികൾ, പരിസ്ഥിതി സംരക്ഷണം, ശക്തമായ അടിസ്ഥാനസൗകര്യങ്ങൾ, ദുരന്തസാധ്യതാ വിലയിരുത്തൽ, ജനബോധവൽക്കരണം എന്നിവയാണ് ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള പ്രധാന മാർഗങ്ങൾ.
വെനസ്വേലയിൽ ഉണ്ടായ മഹാദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കെ. എം. അന്ത്രു ഫൗണ്ടേഷൻ ചെയർമാനും Litterateur Redefining World അന്താരാഷ്ട്ര ഇംഗ്ലീഷ് മാസികയുടെ എഡിറ്ററുമായ ഷാജിൽ അന്ത്രു ദുരന്തബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതോടൊപ്പം, ഈ ദുരന്തം കേരള ജനതയ്ക്കും ഭരണകൂടത്തിനും നൽകുന്ന മുന്നറിയിപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ആയിരക്കണക്കിന് ജീവനുകൾ കവർന്ന ഈ ദുരന്തം വെനസ്വേല ജനതയുടെ മാത്രം ദുഃഖമല്ല, മുഴുവൻ മനുഷ്യരാശിയുടെയും വേദനയാണ്. പ്രിയപ്പെട്ടവരെയും വീടുകളും ഉപജീവനമാർഗങ്ങളും സാംസ്കാരിക പൈതൃകവും നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ കെ. എം. അന്ത്രു ഫൗണ്ടേഷനും Litterateur Redefining World കുടുംബവും പങ്കുചേരുന്നു,” അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറമുള്ളതാണെങ്കിലും അവ മഹാദുരന്തങ്ങളായി മാറുന്നത് സമൂഹത്തിന്റെ തയ്യാറെടുപ്പും വികസനനയങ്ങളും നിർണയിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഭൂചലനം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ തടയാൻ മനുഷ്യന് കഴിയില്ല. എന്നാൽ ശാസ്ത്രീയ നഗരാസൂത്രണം, സുരക്ഷിത നിർമാണരീതികൾ, പരിസ്ഥിതി സംരക്ഷണം, ശക്തമായ അടിസ്ഥാനസൗകര്യങ്ങൾ, കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം എന്നിവയിലൂടെ ജീവഹാനിയും നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്രകൃതിയെ കീഴടക്കുകയല്ല, മറിച്ച് അതിനെ മനസ്സിലാക്കി അതിനോട് ഇണങ്ങിച്ചേരുന്ന വികസന മാതൃകകളാണ് മനുഷ്യസമൂഹം പിന്തുടരേണ്ടത്,” അദ്ദേഹം പറഞ്ഞു.
കേരളത്തെ പരാമർശിച്ചുകൊണ്ട് ഷാജിൽ അന്ത്രു പറഞ്ഞു: “കേരളം വെനസ്വേലയെപ്പോലെ സജീവ ടെക്റ്റോണിക് പ്ലേറ്റ് അതിർത്തിയിലല്ല. അതിനാൽ സമാനമായ അതിശക്തമായ ഭൂചലനങ്ങൾക്ക് സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ശാസ്ത്രീയ വിലയിരുത്തൽ. എന്നിരുന്നാലും ജനസാന്ദ്രത, നദികൾ, തടാകങ്ങൾ, അണക്കെട്ടുകൾ, മലനിരകൾ, ദേശീയപാതകൾ, അതിവേഗ നഗരവൽക്കരണം, പരിസ്ഥിതിയിലെ മാറ്റങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഒരു പ്രകൃതി അപകടസാധ്യത വലിയ മനുഷ്യദുരന്തമായി മാറാതിരിക്കണമെങ്കിൽ ശാസ്ത്രീയ ആസൂത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തസന്നദ്ധതയ്ക്കും ഭരണകൂടവും സമൂഹവും ഒരുപോലെ മുൻഗണന നൽകണം.”
വെനസ്വേലയുടെ അനുഭവം ഭയത്തിന്റെ സന്ദേശമല്ല, മറിച്ച് ശാസ്ത്രീയമായ വികസനത്തിന്റെയും ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെയും ആവശ്യകതയെ ലോകത്തെ ഓർമിപ്പിക്കുന്ന ശക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുരിതബാധിതർക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും പ്രത്യാശയും ലഭിക്കട്ടെയെന്നും പറഞ്ഞു..
